2013 ഡിസംബർ 16, തിങ്കളാഴ്‌ച

നിര്‍ഭയ: ഒരോര്‍മ്മ


ഇന്നലെ  രാത്രി ഞാനും ഭര്‍ത്താവും കൂടി പുറത്തു പോയി. ഞായറാഴ്ച്ച ആയതിനാല്‍ ഒരാഴ്ച്ചക്കുള്ള പച്ചക്കറികളും മറ്റും വാങ്ങാന്‍ വേണ്ടിയാണു പുറത്തിറങ്ങിയത്. ഡിസമ്പറിലെ തണുപ്പ് ശരീരത്തില്‍ തുളച്ചു കയറുന്നു. മാധ്യമ പ്രവര്‍ത്തകനായ ഭര്‍ത്താവിന്റെ കൂടെ ആഴ്ചയില്‍ എനിക്ക് കിട്ടുന്ന വളരെ സന്തോഷകരമായ നിമിഷങ്ങളാണ് ഈ യാത്ര. കാറിലിരുന്നു ഞങ്ങള്‍ കുറെ സംസാരിക്കും.ഓരോ ആഴ്ചയും ഓരോ വിഷയങ്ങള്‍ ഉണ്ടാകും സംസാരിക്കാന്‍. മിക്കവാറും ഞാന്‍ തന്നെ യാണ് വിഷയങ്ങള്‍ എടുത്തിടുക. രാഷ്ട്രീയം, സിനിമ, ഇഷ്ടപ്പെട്ട പാട്ടുകളിലെ വരികള്‍,  വീട്ടിലെയും നാട്ടിലെയും കാര്യങ്ങള്‍, കുട്ടിക്കാലത്തെ രസകരമായ സംഭവങ്ങള്‍,....പിന്നെ ഞങ്ങളുടെ മോന്‍റെ ഓരോരോ വികൃതികളും മറ്റും.....എല്ലാം ഞങളുടെ സംസാരത്തില്‍ കടന്നു വരും.


ഇന്നലെ പക്ഷെ, വീട്ടില്‍ നിന്നു ഇറങ്ങുമ്പോഴേ എനിക്ക് എന്തോ ഒരു സന്തോഷമില്ലാത്ത പോലെ. കുറെ സമയം ഞങ്ങള്‍ക്കിടയില്‍  ഒരു മൂകത തളം കെട്ടി നിന്നു.  നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഫോണിലേക് ഇടയ്ക്ക്‌ കാള്‍ വരുന്നുണ്ടായിരുന്നു. നാളത്തെ പ്രോഗ്രാമിനെ കുറിച്ചും ന്യൂ സ് ഷെഡ്യൂളിനെ  കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്. കാള്‍ കഴിഞ്ഞ ഉടനെ ഞാന്‍ പറഞ്ഞു.

             " നാളെ നിങ്ങള്‍ക്ക് പ്രോഗ്രാം ചെയ്യാന്‍ ഒരു വിഷയമുണ്ട്"
             " എന്താ?" അദ്ദേഹം  വളരെ താല്പര്യത്തോടെ ചോദിച്ചു.
             " നിര്‍ഭയ" ഞാന്‍ പറഞ്ഞു.
             "നിര്‍ഭയ?"  
             " അതെ,' നിര്‍ഭയ'  ഓര്‍മ്മയില്ലേ ?."
             "ആ...ഡല്‍ഹി കൂട്ട മാനഭംഗം.....ഒരു വര്‍ഷമായി അല്ലെ?."  എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ഫോണ്‍ എടുത്തു ഓഫീസി ലേക്ക് വിളിച്ചു പറഞ്ഞു.
              "ഡല്‍ഹി കൂട്ട മാനഭംഗത്തെ കുറിച്ച് നാളെ ഒരു സ്റ്റോറി ചെയ്യണം,..മറക്കരുത്.

ഇന്നലെ ഒരു ന്യൂസ്‌ പേപ്പറില്‍ വന്ന ദാമിനിയെ കുറിച്ചുള്ള  സ്പെഷ്യല്‍ ഫീച്ചര്‍ ഞാന്‍ വായിച്ചിരുന്നു. അതിനു ശേഷം അന്നത്തെ സംഭവങ്ങള്‍ എല്ലാം ഓര്‍മ്മയില്‍ വന്നുപോയി. അത് തന്നെ യാണ് എന്‍റെ ഇന്നലത്തെ മൂകതക്ക്കും കാരണം.


ഒരു വര്‍ഷം മുന്‍പ്‌...

അവളെ കുറിച്ചോര്‍ക്കുമ്പോള്‍ എന്‍റെ അടിവയറ്റില്‍ നിന്നും ഒരു വേദന ഇരച്ചു കയറും.. എന്ത് മാത്രം വേദന അവള്‍ അനുഭവിച്ചിട്ടുണ്ടാകും.... ആ കാലമാടന്‍മാര്‍  എത്ര വലിയ ക്രൂരതയാണ് അവളോട്‌ ചെയ്തത്.... 

"ബലാല്‍സംഗം ചെയ്ത് അവളുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ട്‌ കുത്തിയിറക്കി.....''  നിരന്തരം ഈ വാക്കുകള്‍ വാര്‍ത്താ ചാനലുകളിലൂടെ പ്രവഹിച്ചു കൊണ്ടിരിക്കുന്നു.

അത്രയും എന്‍റെ മനസിനെ മരവിപ്പിച്ച വാക്കുകളായിരുന്നു അന്നത്തെ ന്യൂസ്‌ പേപ്പറുകളിലും ചാനലുകളിലും നിരന്തരം വന്നു കൊണ്ടിരുന്നത്.

ന്യൂ  ഡല്‍ഹിയില്‍  പാര്‍ലമെണ്ട് സ്ട്രീറ്റിനടുത്തുള്ള ഒരു ഫ്ലാറ്റിലാണ്  ഞങ്ങള്‍ താമസിക്കുന്നത്. ഇന്ത്യാ ഗേറ്റ്  മുതല്‍ റൈസിനകുന്നിലെ രാഷ്ട്രപതി ഭവന്‍റെ ഗേറ്റ് വരെ നിറഞ്ഞ്  നിന്ന പ്രധിശേധക്കാരുടെ " we want justice" എന്ന മുദ്രാ വാക്യം, എന്‍റെ അടുക്കള വരെ പ്രധിധ്വനിച്ചു. ഘാതകരുടെ കൊലക്കയറിനു വേണ്ടിയുള്ള മുറവിളി ഒരു ആരവം പോലെ അവിടെയാകെ തളം കെട്ടി നിന്നു. വീട്ടിലെ ഓരോ ജോലി ചെയ്ത് തീര്‍ക്കുമ്പോഴും എന്‍റെ ചുണ്ടില്‍ നിന്നും ആ വാക്കുള്‍ പുറത്തേക്കു വന്നു കൊണ്ടേയിരുന്നു..." we want justice.."

.....

ഇന്നിപ്പോള്‍  ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു.

അന്നത്തെ സംഭവങ്ങളും വാര്‍ത്തകളും മനസിനുള്ളില്‍ കിനിഞ്ഞു കിനിഞ്ഞു വന്നെങ്കിലും ഞാന്‍ എന്‍റെ ഭര്‍ത്താവിനോട് അതിനെ കുറിച്ച് ഒരു കാര്യവും സംസാരിച്ചില്ല. വീട്ടിലേക്ക്‌ വേണ്ട സാധനങ്ങളും പച്ചക്കറികളുമൊക്കെ വാങ്ങി ഞങ്ങള്‍ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു വീട്ടിലേക്ക്‌ തിരിച്ചു.
സമയം പത്തു മണി കഴിഞ്ഞിരിക്കുന്നു.

തിരിച്ചു വരുമ്പോള്‍ ...അദ്ദേഹം എന്നോട് പറഞ്ഞു...ഈ വഴിയിലൂടെയാണ് അവള്‍ അന്ന് അവസാനമായി യാത്ര ചെയ്തത്... ഒരു നിമിഷം ഞങ്ങള്‍ പരസ്പരം നോക്കി.
"അതെ...അതേ വഴി" അദ്ദേഹം പറഞ്ഞു.
ഞാന്‍ പറഞ്ഞു, " അതേ സമയം...."

ഞാന്‍ ഓര്‍ത്തു;   എന്നെ പോലെ തന്നെ അദ്ദേഹവും അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തിരിക്കാം...

തിരിച്ചു വീട്ടിലെത്തി, ഉറങ്ങുംന്നതിനു മുന്‍പ് ടിവി ഓണ്‍ ചെയ്തു. അപ്പോഴും അതെ വാര്‍ത്ത തന്നെ.

"...........'അവരെന്നോട്  ഒരു കരുണയും കാണിച്ചില്ല .....അവരെ  ആറു പേരെയും വെറുതെ വിടരുത്'  നിര്‍ഭയ അവസാനമായി  സിങ്കപ്പൂര്‍ ഹോസ്പിറ്റെലില്‍ വെച്ച് തന്‍റെ മാതാപിതാക്കളോടു  പറഞ്ഞത്  ഈ വാക്കുകളായിരുന്നു....   ഡല്‍ഹിയില്‍ നിന്നും,... ക്യാമറാ മാന്‍........" 


...................................................................................................................................................................


       

3 അഭിപ്രായങ്ങൾ:

  1. നിര്ഭയ ഒരു വേദനിക്കുന്ന ഓര്‍മയായി ഇന്നും നിലനില്‍ക്കുന്നു. പക്ഷേ, ആ സംഭവത്തിന്‌ ശേഷവും ധാരാളം ദളിത് / ആദിവാസി പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. സമൂഹവും മാധ്യമങ്ങളും അവരെ നിര്‍ദയം മറന്നു. നല്ല പോസ്റ്റ്‌. . , ഇത് ഏതു അഗ്രിഗേറ്റര്‍ സൈറ്റില്‍ ആണ് ലിങ്ക ചെയ്തിട്ടുള്ളത്.

    മറുപടിഇല്ലാതാക്കൂ
  2. വളരെ ഹൃദയ സ്പര്സിയാണ് സമീരയുടെ പോസ്റ്റ്‌ .നിർഭയയെ ഒരു സ്ത്രീയായ നമുക്ക് ഒരിക്കലും ഒർകതിരികനവില്ല. .സമീരയുടെ പോസ്റ്റിനു ഒരു നല്ല സാഹിത്യകാരിയുടെ യെല്ലാ ഗുണങ്ങളും ഉണ്ട് .വളരെ ഇഷ്ടപ്പെട്ടു എനിക്ക്. ഇനിയും നല്ല നല്ല പോസ്റ്റുകൾ പ്രതീക്ഷികുന്നു .

    മറുപടിഇല്ലാതാക്കൂ
  3. എല്ലാ അഭിപ്രായങ്ങള്‍കും നന്ദി.

    മറുപടിഇല്ലാതാക്കൂ